Job 29

1ഇയ്യോബ് പിന്നെയും സുഭാഷിതം ചൊല്ലിയതെന്തെന്നാൽ:

2അയ്യോ പണ്ടത്തെ മാസങ്ങളിലെപ്പോലെ
ദൈവം എന്നെ കാത്തുപോന്ന നാളുകളിലെപ്പോലെ
ഞാൻ ആയെങ്കിൽ കൊള്ളായിരുന്നു.
3അന്നു അവന്റെ ദീപം എന്റെ തലെക്കു മീതെ പ്രകാശിച്ചു;
അവന്റെ വെളിച്ചത്താൽ ഞാൻ ഇരുട്ടിൽകൂടി നടന്നു.
4എന്റെ കൂടാരത്തിന്നു ദൈവത്തിന്റെ സഖ്യത ഉണ്ടായിരിക്കും
സൎവ്വശക്തൻ എന്നോടുകൂടെ വസിക്കയും
5എന്റെ മക്കൾ എന്റെ ചുറ്റും ഇരിക്കയും ചെയ്ത
എന്റെ ശുഭകാലത്തിലെപ്പോലെ ഞാൻ ആയെങ്കിൽ കൊള്ളായിരുന്നു.
6അന്നു ഞാൻ എന്റെ കാലുകളെ വെണ്ണകൊണ്ടു കഴുകി;
പാറ എനിക്കു തൈലനദികളെ ഒഴുക്കിത്തന്നു.
7ഞാൻ പുറപ്പെട്ടു പട്ടണത്തിലേക്കു പടിവാതില്ക്കൽ ചെന്നു.
വിശാലസ്ഥലത്തു എന്റെ ഇരിപ്പിടം വെക്കുമ്പോൾ
8യൌവനക്കാർ എന്നെ കണ്ടിട്ടു ഒളിക്കും;
വൃദ്ധന്മാർ എഴുന്നേറ്റുനില്ക്കും.
9പ്രഭുക്കന്മാർ സംസാരം നിൎത്തി,
കൈകൊണ്ടു വായ്പൊത്തും.
10ശ്രേഷ്ഠന്മാരുടെ ശബ്ദം അടങ്ങും;
അവരുടെ നാവു അണ്ണാക്കോടു പറ്റും.
11എന്റെ വാക്കു കേട്ട ചെവി എന്നെ വാഴ്ത്തും;
എന്നെ കണ്ട കണ്ണു എനിക്കു സാക്ഷ്യം നല്കും.
12നിലവിളിച്ച എളിയവനെയും അനാഥനെയും
തുണയറ്റവനെയും ഞാൻ വിടുവിച്ചു.
13നശിക്കുമാറായവന്റെ അനുഗ്രഹം എന്റെ മേൽ വന്നു;
വിധവയുടെ ഹൃദയത്തെ ഞാൻ സന്തോഷം കൊണ്ടു ആൎക്കുമാറാക്കി.
14ഞാൻ നീതിയെ ധരിച്ചു; അതു എന്റെ ഉടുപ്പായിരുന്നു;
എന്റെ ന്യായം ഉത്തരീയവും തലപ്പാവും പോലെയായിരുന്നു.
15ഞാൻ കുരുടന്നു കണ്ണും
മുടന്തന്നു കാലും ആയിരുന്നു.
16ദരിദ്രന്മാൎക്കു ഞാൻ അപ്പനായിരുന്നു;
ഞാൻ അറിയാത്തവന്റെ വ്യവഹാരം പരിശോധിച്ചു.
17നീതികെട്ടവന്റെ അണപ്പല്ലു ഞാൻ തകൎത്തു;
അവന്റെ പല്ലിൻഇടയിൽനിന്നു ഇരയെ പറിച്ചെടുത്തു.
18എന്റെ കൂട്ടിൽവെച്ചു ഞാൻ മരിക്കും;
ഹോൽപക്ഷിയെപ്പോലെ ഞാൻ ദീൎഘായുസ്സോടെ ഇരിക്കും.
19എന്റെ വേർ വെള്ളത്തോളം പടൎന്നുചെല്ലുന്നു;
എന്റെ കൊമ്പിന്മേൽ മഞ്ഞു രാപാൎക്കുന്നു.
20എന്റെ മഹത്വം എന്നിൽ പച്ചയായിരിക്കുന്നു;
എന്റെ വില്ലു എന്റെ കയ്യിൽ പുതുകുന്നു എന്നു ഞാൻ പറഞ്ഞു.
21മനുഷ്യർ കാത്തിരുന്നു എന്റെ വാക്കു കേൾക്കും;
എന്റെ ആലോചന കേൾപ്പാൻ മിണ്ടാതിരിക്കും.
22ഞാൻ സംസാരിച്ചശേഷം അവർ മിണ്ടുകയില്ല;
എന്റെ മൊഴി അവരുടെമേൽ ഇറ്റിറ്റു വീഴും.
23മഴെക്കു എന്നപോലെ അവർ എനിക്കായി കാത്തിരിക്കും;
പിന്മഴെക്കെന്നപോലെ അവർ വായ്പിളൎക്കും.
24അവർ നിരാശപ്പെട്ടിരിക്കുമ്പോൾ
ഞാൻ അവരെ നോക്കി പുഞ്ചിരിയിടും;
എന്റെ മുഖപ്രസാദം അവർ മങ്ങിക്കയുമില്ല.
25ഞാൻ അവരുടെ വഴി തിരഞ്ഞെടുത്തു തലവനായിട്ടു ഇരിക്കും;
സൈന്യസഹിതനായ രാജാവിനെപ്പോലെയും
ദുഃഖിതന്മാരെ ആശ്വസിപ്പിക്കുന്നവനെപ്പോലെയും ഞാൻ വസിക്കും;
Copyright information for Mal1910